Saturday, October 25, 2008

അമ്മ



ജീവിതം കഴുത്തിലിറുകെ കുരുങ്ങിയപ്പോഴാണ്

ജാനകി അത് ഞെട്ടലോടെ തിരിച്ചറിഞ്ഞത്;

പിന്നെ ഒന്നേ ഉണ്ടായിരുന്നുള്ളൂ മാര്‍ഗം

വേഗം താഴോട്ടു ചാടുക

അത് തന്നെയാണവള്‍ ചെയ്തതും,

എന്നിട്ടും ചാവുദോഷം മാത്രം

എങ്ങുംപോകാതെ കയറിലൊട്ടിക്കിടന്നു.

ഒരു തുണ്ട് ഭൂമിയിലാണ് തുടക്കം

മക്കളെല്ലാം തമ്മില്‍ തമ്മില്‍ അടിയും പിടിയും

അറിയാതതിനുള്ളില്‍ പെട്ടുപോയി,

കുടുങ്ങിപ്പോയി, ഊരാകുടുക്കായിപ്പോയി,

എന്നിട്ടാണ് കാറ്റിലാടി അങ്ങിനെ നിന്നത്.

മക്കള്‍ക്കിപ്പോള്‍ പേടി അതല്ല;

അമ്മയെങ്ങാനും പ്രേതമായി വരുമോ,

സ്വൈര്യക്കേടുണ്ടാക്കി വെക്കുമോ?

അമ്മേടെ കണ്ണീരും വേര്‍പ്പും മോഹവും

ഒരുപാടു പറ്റിപ്പിടിച്ചു കിടപ്പുണ്ടാഭൂമിയില്‍

എന്നാലും കണ്ണായ സ്ഥലമല്ലേ, മോഹവിലയും

ജീവിതം കയറാക്കി കഴുത്തില്‍ കുരുക്കിയിരിക്കാം

എന്നിട്ട് താഴോട്ടും തള്ളിയിരിക്കാം; എന്നാലുമമ്മേ

നിന്റെ മുലപ്പാല്‍ നുണഞ്ഞ ചുണ്ടുകളല്ലെ

നിന്റെ നെഞ്ചത്തെ ചൂടില്‍, താരാട്ടിന്‍ ഈണത്തില്‍

വളര്‍ന്നു വലുതായതല്ലേ, അമ്മ ഓര്‍ക്കണ്ടെ!

ഈ ഓമനപ്പൈതങ്ങളെല്ല്ലാം മറന്നെന്നിരിക്കിലും.

അമ്മേ ചതിക്കല്ലേ, വീണ്ടും വരല്ലേ, ഒന്നു വിറ്റോട്ടെ

നമ്മളീ പൊന്നിന്‍വിലയുള്ള ഭൂമി; നിന്റെ

കണ്ണീരിനുപ്പില്‍ കുതിര്‍ന്നുകിടക്കുമീതുണ്ട്ഭൂമി

അല്ലെങ്കിലും ആര്‍ത്തിയോളം വരുമോ

ചൊല്ലമ്മെ വെറുമൊരു പുക്കില്‍ക്കൊടിബന്ധം.

-----------

No comments: